25 Jun 2024 08:17 IST
Share News :
സെന്റ്ലൂസിയ: സൂപ്പർ എട്ടിലെ മൂന്ന് മത്സരങ്ങളും വിജയിച്ച് ഇന്ത്യ ടി20 ലോക കപ്പിന്റെ സെമിഫൈനലിലേക്ക്. സൂപ്പർ എട്ട് പോരാട്ടത്തിൽ കരുത്തരായ ഓസ്‌ട്രേലിയയെ 24 റൺസിന് തോൽപ്പിച്ച ഇന്ത്യ രോഹിത്തിന്റെ മിന്നും പ്രകടനത്തോടെയാണ് ഇന്നത്തെ ഇന്നിങ്‌സ് പൂർത്തിയാക്കി ഓസിസിനെ രണ്ടാം ബാറ്റിങ്ങിനയച്ചത്. സൗത്ത് ആഫ്രിക്കക്കും ഇംഗ്ലണ്ടിനും പിന്നാലെ സെമിയിൽ കടക്കുന്ന മൂന്നാമത്തെ ടീമാണ് ഇന്ത്യ. സെമിയിൽ ഇംഗ്ലണ്ടാണ് എതിരാളികൾ.
ഏകദിന ലോകകപ്പിന്റെ കലാശ പോരിൽ തങ്ങളെ തോൽപ്പിച്ച ഓസീസിനെ ടി 20 ലോകകപ്പിന്റെ സൂപ്പർ എട്ടിൽ വഴി തടഞ്ഞ് നിർത്തി രോഹിതും സംഘവും. സൂപ്പർ എട്ടിലെ മൂന്ന് മത്സരങ്ങളിലും ആധികാരിക വിജയത്തോടെയാണ് ഇന്ത്യ ഗ്രൂപ്പ് ഒന്നിൽ നിന്ന് സെമിയിലേക്ക് മുന്നേറിയത്. ഇന്ത്യൻ നായകൻ രോഹിത് തകർത്തടിച്ച മത്സരത്തിൽ 24 റൺസിനായിരുന്നു ഇന്ത്യയുടെ ജയം. സെഞ്ചുറിക്ക് എട്ടു റൺസകലെ പുറത്തായ രോഹിത്തിന്റെ ഇന്നിങ്‌സ് മികവിൽ 20 ഓവറിൽ ഇന്ത്യ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 205 റൺസെടുത്തു. ടി20 ലോകകപ്പിൽ ഇന്ത്യയുടെ മൂന്നാമത്തെ ഉയർന്ന സ്‌കോറാണിത്. ടി20 ലോകകപ്പിൽ ഓസ്‌ട്രേലിയക്കെതിരേ ഒരു ടീം നേടുന്ന ഏറ്റവും ഉയർന്ന സ്‌കോറെന്ന നേട്ടവും ഇന്ത്യ സ്വന്തമാക്കി.
വെറും 41 പന്തിൽ നിന്ന് എട്ടു സിക്‌സും ഏഴു ഫോറുമടങ്ങുന്നതായിരുന്നു ഹിറ്റ്മാന്റെ ഇന്നിങ്‌സ്. അഞ്ചു പന്തിൽ ഒരു റൺ പോലും ചേർക്കാനാവാതെ വിരാട് കോഹ്‌ലി പവലിയനിലേക്ക് മടങ്ങിയ അതെ മൈതാനത്തായിരുന്നു രോഹിതിന്റെ ക്ലിനിക്കൽ പവർ ഹിറ്റ്.16 പന്തിൽ 31 റൺസെടുത്ത സൂര്യകുമാർ യാദവും 28 റൺസെടുത്ത ദുബെയും 27 റൺസെടുത്ത ഹാർദിക്ക് പാണ്ഡ്യയും ടോട്ടലിലേക്ക് മികച്ച സംഭാവനകൾ നൽകി. ഓസീസ് ബൗളിങ് നിരയിൽ ഹാസിൽവുഡ് മാത്രമാണ് വലിയ പരിക്കേൽക്കാതെ രക്ഷപ്പെട്ടത്. ബാക്കിയെല്ലാവരും രോഹിതിന്റെ ബാറ്റിങ്ങിന്റെ ചൂടറിഞ്ഞു.
ഇന്ത്യ ഉയർത്തിയ കൂറ്റൻ വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ഓസീസിന് ആദ്യ ഓവറിൽ തന്നെ ഓപ്പണർ ഡേവിഡ് വാർണറെ (6) നഷ്ടമായി. എന്നാൽ രണ്ടാം വിക്കറ്റിൽ ഒന്നിച്ച ട്രാവിസ് ഹെഡ് - ക്യാപ്റ്റൻ മിച്ചൽ മാർഷ് സഖ്യം 81 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കിയതോടെ ഓസീസ് മത്സരത്തിൽ പിടിമുറുക്കി. കുൽദീപ് യാദവിന്റെ പന്തിൽ മാർഷിനെ കിടിലൻ ക്യാച്ചിലൂടെ പുറത്താക്കി അക്ഷർ പട്ടേലാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. 28 പന്തിൽ നിന്ന് രണ്ട് സിക്‌സും മൂന്ന് ഫോറുമടക്കം 37 റൺസായിരുന്നു മാർഷിന്റെ സമ്പാദ്യം. തുടർന്നെത്തിയ ഗ്ലെൻ മാക്‌സ്‌വെൽ 12 പന്തിൽ നിന്ന് 20 റൺസെടുത്ത് പുറത്തായി. പിന്നാലെ മാർക്കസ് സ്റ്റോയ്‌നിസിനെയും (2) മടക്കി അക്ഷർ ഓസീസിനെ പ്രതിരോധത്തിലാക്കി. മാത്യു വെയ്ഡിനും (1) മുന്നേറ്റം സാധ്യമായില്ല. വെയ്ഡിനു പിന്നാലെ അപകടകാരിയായ ടിം ഡേവിഡിനെയും (15) മടക്കിയ അർഷ്ദീപ് മത്സരം പൂർണമായും ഇന്ത്യയുടെ വരുതിയിലാക്കി.
ന്ത്യയോട് പരാജയപ്പെട്ടതോടെ ഓസ്‌ട്രേലിയയുടെ സെമി സാധ്യത ചൊവ്വാഴ്ച നടക്കുന്ന അഫ്ഗാനിസ്താൻ – ബംഗ്ലാദേശ് മത്സര ഫലത്തെ ആശ്രയിച്ചിരിക്കും. മത്സരത്തിൽ അഫ്ഗാൻ ജയിക്കുന്ന പക്ഷം ഓസ്‌ട്രേലിയക്ക് നാട്ടിലേക്ക് മടങ്ങാം.
Follow us on :
Tags:
Please select your location.