Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചൊക്രമുടിയിലെ വിവാദ ഭൂമി അളന്ന് റിപ്പോര്‍ട്ട് നല്‍കാന്‍ സര്‍വേ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് നിര്‍ദേശം

07 Oct 2024 20:38 IST

- ജേർണലിസ്റ്റ്

Share News :




ഇടുക്കി: അനധികൃത ഭൂമി കൈയേറ്റം നടന്നതും പാരിസ്ഥിതിക പ്രാധാന്യമുള്ളതും റെഡ് സോണില്‍ ഉള്‍പ്പെട്ടതുമായ ബൈസണ്‍വാലി വില്ലേജിലെ ചൊക്രമുടിയിലെ വിവാദ ഭൂമി അളന്ന് റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ല ഭരണകൂടം ഇടുക്കി സര്‍വേ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. നേരത്തെ ദേവികുളം സബ് കലക്ടര്‍ വി.എം. ജയകൃഷ്ണന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ചൊക്രമുടിയിലെ ഭൂമി കൈയേറ്റത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് ജില്ല കലക്ടര്‍ക്ക് സമര്‍പ്പിച്ചിരുന്നു. ഈ റിപ്പോര്‍ട്ടില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് ചൊക്രമുടിയിലെ ഭൂമി അളക്കാന്‍ സര്‍വേ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയത്. ഒരാഴ്ചക്കുള്ളില്‍ നടപടികള്‍ പൂര്‍ത്തിയാക്കി സര്‍വേ ഡെപ്യൂട്ടി ഡയറക്ടര്‍ റിപ്പോര്‍ട്ട് കൈമാറും. ഇതിനിടെ ചൊക്രമുടിയില്‍ റോഡ് നിര്‍മിക്കാനും ഭൂമി പ്ലോട്ടുകളായി തിരിക്കാനും വേണ്ടി വ്യാപകമായി നീലക്കുറിഞ്ഞികള്‍ നശിപ്പിച്ച സംഭവത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡ് മെമ്പര്‍ സെക്രട്ടറി ബൈസണ്‍വാലി പഞ്ചായത്ത് ബി.എം.സി.ക്ക് കത്ത് നല്‍കി. പാരിസ്ഥിതിക പഠനം നടത്തി ഏഴു ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശിച്ചിട്ടുള്ളത്. ഇതിന്റെ ഭാഗമായി ജൈവ വൈവിധ്യ ബോര്‍ഡ് ഇടുക്കി ജില്ല കോ-ഓര്‍ഡിനേറ്റര്‍ വി.എസ്.അശ്വതി, പഞ്ചായത്ത് അധികൃതര്‍, വനം വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ നേതൃത്വത്തില്‍ ചൊക്രമുടിയില്‍ പ്രാഥമിക പരിശോധന നടത്തി. ചൊക്രമുടിയില്‍ വന്‍തോതില്‍ പരിസ്ഥിതി നാശം സംഭവിച്ചിട്ടുണ്ടെന്ന് സംഘം വിലയിരുത്തി. ബൈസണ്‍വാലി പഞ്ചായത്ത് പ്രസിഡന്റ് റോയിച്ചന്‍ കുന്നേല്‍, സെക്രട്ടറി സുനി, പഞ്ചായത്ത് അംഗം ടി.എം. രതീഷ്, മെഡിക്കല്‍ ഓഫീസര്‍ ഡോ.ഹന്‍സല്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഷാബു, ശാന്തന്‍മ്പാറ ഫോറസ്റ്റ് ഓഫീസര്‍ സുജിത് എന്നിവര്‍ ചൊക്രമുടി സന്ദര്‍ശിച്ച സംഘത്തിലുണ്ടായിരുന്നു.


Follow us on :

More in Related News