Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മഴക്കെടുതി; മൂന്നു പേര്‍ മരിച്ചു, നിരവധി വീടുകളും തകര്‍ന്നു

16 Jun 2025 19:06 IST

Enlight News Desk

Share News :

തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതിയിൽ മൂന്ന് പേർ കൂടി മരിച്ചു. ആലപ്പുഴയിൽ കടലിൽ വീണ വിദ്യാർത്ഥിയും പാലക്കാട് മണ്ണാർക്കാട് വീട് തകർന്ന് വയോധികയും കാസർകോട് ഒഴുക്കിൽപ്പെട്ട എട്ട് വയസുകാരനുമാണ് മരിച്ചത്. കണ്ണൂർ കൊട്ടിയൂരിൽ ഒഴുക്കിൽപ്പെട്ട് തീർഥാടകനെ കാണാതായി.കാസർകോഡ് ബന്തിയോട് കൊക്കച്ചാലിലെ അൻവർ സാദാത്തിന്‍റെ മകന്‍ സുല്‍ത്താൻ, ഇടുക്കി മൂലമറ്റം സ്വദേശി അതുൽ ബൈജു,മണ്ണാര്‍ക്കാട് മണലടിയില്‍ എണ്‍പതുകാരി പാത്തുമ്മാബിവി എന്നിവരാണ് മരിച്ചത്. തൊട്ടുത്ത അമ്മാവൻ്റെ വീട്ടിലേക്ക് നടന്നു പോകുന്നതിനിടെ കാൽ വഴുതി തോട്ടില്‍ വീണാണ് എട്ടുവയസ്സുകാരനായ സുല്‍ത്താൻ മരിച്ചത്.

മധ്യ-വടക്കന്‍ കേരളത്തിലാണ് അതിശക്തമായ മഴയിലും കാറ്റിലും കൂടുതല്‍ നാശനഷ്ടം. സംസ്ഥാനത്തിന്‍റെ വിവിധയിടങ്ങളില്‍ നിരവധി വീടുകള്‍ തകര്‍ന്നു. മണ്ണിടിച്ചിലും അതിരൂക്ഷമാണ്. വരുംദിവസങ്ങളിലും മഴ ശക്തമായ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. ദേശീയപാതയില്‍ പലയിടത്തും മണ്ണിടിച്ചിലുണ്ടായി. കോഴിക്കോട് മടവൂരില്‍ തിങ്കളാഴ്ച ഉച്ചയോടെ ഉണ്ടായ മിന്നല്‍ ചുഴലിയില്‍ വീടുകള്‍ക്ക് നാശനഷ്ടമുണ്ടായി. മടവൂര്‍, പൈമ്പാലശേരി, മുട്ടാന്‍ചേരി തുടങ്ങിയ ഇടങ്ങളിലാണ് ഉച്ചതിരിഞ്ഞ് മിന്നല്‍ ചുഴലിയുണ്ടായത്.

കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യത. ഇന്നും നാളെയും (ജൂൺ 16 &17) ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ജൂൺ 16 മുതൽ 17 ന് കേരളത്തിന് മുകളിൽ മണിക്കൂറിൽ പരമാവധി 40-60 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് ശക്തമാകാനും സാധ്യതയുണ്ട്.

തെക്കൻ ഗുജറാത്തിനു മുകളിലായി സ്ഥിതിചെയ്യുന്ന ചക്രവാതച്ചുഴി അടുത്ത 24 മണിക്കൂറിനുള്ളിൽ ന്യൂനമർദമായി ശക്തി പ്രാപിക്കാൻ സാധ്യതയെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്. മറ്റൊരു ചക്രവാതച്ചുഴി വടക്ക് - പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിൽ സ്ഥിതിചെയ്യുന്നതിനാല്‍ കേരളത്തിന് മുകളിൽ പടിഞ്ഞാറൻ കാറ്റ് ശക്തമായി തുടരും.

അപകടകരമായ രീതിയിൽ ജലനിരപ്പുയരുന്നതിനെ തുടർന്ന് സംസ്ഥാന ജലസേചന വകുപ്പും കേന്ദ്ര ജല കമ്മീഷനും നദികളിൽ ജാഗ്രതാ നിർദേശം പ്രഖ്യാപിച്ചു. ഈ നദികളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണം


Follow us on :

More in Related News