08 Aug 2024 20:35 IST
Share News :
പാരിസ്: ഒളിംപിക്സ് ഹോക്കിയിൽ ഇന്ത്യ വെങ്കല മെഡൽ സ്വന്തമാക്കി. സെമി ഫൈനലിൽ പരാജയപ്പെട്ട ഇന്ത്യയും സ്പെയിനുമാണ് മൂന്നാം സ്ഥാനത്തിനായുള്ള മത്സരത്തിൽ ഏറ്റുമുട്ടിയത്. ഇതിൽ ഒന്നിനെതിരേ രണ്ടു ഗോളിന് ഇന്ത്യ ജയം നേടുകയായിരുന്നു.
ടോക്യോയിൽ നടന്ന കഴിഞ്ഞ തവണത്തെ ഒളിംപിക്സിലും ഇന്ത്യൻ ഹോക്കി ടീം വെങ്കലം നേടിയിരുന്നു. ഇത് 13ാം തവണയാണ് ഒളിമ്പിക്‌സ് ഹോക്കിയില്‍ ഇന്ത്യ മെഡലണിയുന്നത്.
ഇത്തവണത്തെ ഒളിംപിക്സോടെ അന്താരാഷ്‌ട്ര ടൂർണമെന്‍റുകളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച മലയാളി ഗോളി പി.ആർ. ശ്രീജേഷിനും പാരീസിലേത് അഭിമാനകരമായ വിടവാങ്ങലായി. മത്സരത്തില്‍ നിര്‍ണായകമായ പല സേവുകളും നടത്തി ഇന്ത്യൻ ജയത്തിന്‍റെ ഭാഗമാകാൻ ശ്രീജേഷിന് കഴിഞ്ഞു.
ക്യാപ്റ്റൻ ഹർമൻപ്രീത് സിങ്ങിന്റെ നേതൃത്വത്തിലാണ് ഇന്ത്യൻ ടീം കളികളത്തിൽ ഇറങ്ങിയത്.
മാർക്കസ് മിറാലസിലൂടെ മത്സരത്തിൽ ആദ്യം ഗോൾ നേടിയത് സ്പെയിനാണ്. പെനൽറ്റി സ്ട്രോക്കിലൂടെയായിരുന്നു ഇത്. എന്നാൽ, മുപ്പതാം മിനിറ്റിൽ ഇന്ത്യ ഗോൾ മടക്കി. ഡ്രാഗ് ഫ്ളിക്കർ ഹർമൻപ്രീതിന്‍റെ ഷോട്ട് ലക്ഷ്യം തെറ്റാതെ സ്പാനിഷ് വലയിൽ പതിച്ചു. മൂന്നു മിനിറ്റിന്‍റെ ഇടവേളയിൽ ഹർമൻപ്രീത് വീണ്ടും ലക്ഷ്യം കണ്ടു. ഇക്കുറിയും പെനൽറ്റി കോർണറിൽനിന്നു തന്നെയാണ് ഗോൾ പിറന്നത്. രണ്ടു പെനൽറ്റി കോർണറുകളും ലക്ഷ്യത്തിലെത്തിച്ച ഹർമൻപ്രീത് ഇന്ത്യക്ക് ആധികാരിക വിജയം ഉറപ്പാക്കി. ഈ ഒളിംപിക്സിൽ ഇതോടെ ഹർമൻപ്രീതിന്‍റെ ഗോൾ നേട്ടം പതിനൊന്നായി.
ഈ ഒളിമ്പിക്സിന് ശേഷം വിരമിക്കുമെന്ന് ശ്രീജേഷ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. വർഷങ്ങളായി ഇന്ത്യൻ ടീമിന് വേണ്ടി ഏറ്റവും കൂടുതൽ മികച്ച പ്രകടനങ്ങൾ നടത്തുന്ന താരമാണ് ശ്രീജേഷ്. 18 വർഷമായി ശ്രീജേഷ് ഇന്ത്യയ്ക്കായി കളിക്കുന്നു. 2006 മുതലാണ് ഇന്ത്യൻ ജേഴ്‌സിയിൽ. ലണ്ടനിൽ 2012ൽ നടന്ന ഒളിമ്പിക്‌സിലാണ് തുടക്കം. 2016ൽ റിയോവിലും 2020 ടോക്യോയിലും ഗോളിയായി. 2020ൽ നേടിയ വെങ്കലത്തേക്കാൾ മെച്ചപ്പെട്ട പ്രകടനമാണ് ഇത്തവണത്തെ പ്രതീക്ഷ. മലയാളിയായ ശ്രീജേഷാണ് ടീമിലെ ഏക ഗോള്‍ കീപ്പര്‍.
Follow us on :
Tags:
Please select your location.