15 Oct 2024 21:02 IST
Share News :
തൊടുപുഴ: താമസ സ്ഥലത്തെത്തി സിനിമ പ്രവര്‍ത്തകരെ സംഘം ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ 10 പേര്‍ക്കെതിരെ ജാമ്യം ഇല്ലാ വകുപ്പ് പ്രകാരം പൊലീസ് കേസ് എടുത്തു. പ്രതികള്‍ക്കെതിരെ കലാപ ആഹ്വാനം, സംഘം കൂടി ആക്രമിക്കല്‍, വധശ്രമം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഞായറാഴ്ച രാത്രിയുണ്ടായ അക്രമ സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ പ്രതികളെ കണ്ടെത്താന്‍ പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി. ഇവരെ രക്ഷപ്പെടാന്‍ സഹായിച്ചവരെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. തിരുവനന്തപുരം സ്വദേശികളായ ജിഷ്ണു, ജയസേനന്‍, കോഴിക്കോട് സ്വദേശി റെജില്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇതില്‍ തലയ്ക്കും കൈയ്ക്കും ഗുരുതരമായി പരുക്കേറ്റ ജയസേനന്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. തൊടുപുഴയിലും പരിസര പ്രദേശങ്ങളിലുമായി പുതിയതായി ചിത്രീകരണം തുടങ്ങുന്ന മലയാള സിനിമയ്ക്ക് ആര്‍ട്ട് വര്‍ക്ക് ചെയ്യാനെത്തിയ മൂന്ന് പേരാണ് ക്രൂര മര്‍ദനത്തിനിരയായത്. പത്തംഗ സംഘം ഇവര്‍ താമസിച്ചിരുന്ന സ്വകാര്യ ലോഡ്ജില്‍ കയറി ആക്രമിക്കുകയായിരുന്നു. സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. പ്രതികള്‍ വലയിലായി കഴിഞ്ഞുവെന്നാണ് സൂചന. വാഹനം പാര്‍ക്ക് ചെയ്യുന്നതിനെ ചൊല്ലി കോലാനി പഞ്ചവടിപാലം സ്വദേശിയുമായുണ്ടായ തര്‍ക്കമാണ് അക്രമത്തിലേക്ക് നയിച്ചത്. ഇതിനു പിന്നാലെ ഇയാള്‍ കൂടുതല്‍ ആളുകളെ വിളിച്ചു വരുത്തി സിനിമ പ്രവര്‍ത്തകര്‍ താമസിച്ചിരുന്ന ലോഡ്ജില്‍ കയറി സംഘടിതമായി അക്രമം നടത്തുകയായിരകുന്നു. കോലാനി, പഞ്ചവടിപാലം തുടങ്ങിയ ഭാഗങ്ങളില്‍ ഉള്ളവരാണ് അക്രമം നടത്തിയതെന്ന് പൊലീസിന് വിവരം ലഭിച്ചു. പ്രതികളെ ഉടന്‍ പിടികൂടുമെന്ന് തൊടുപുഴ പൊലീസ് പറഞ്ഞു
വീഡിയോ കാണാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യു
Follow us on :
Tags:
Please select your location.