31 Jul 2024 17:01 IST
Share News :
മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്ക് അഭയം നൽകാൻ ആരാധനാലയത്തിന്റെ വാതിലുകൾ തുറന്നുകൊടുത്ത് പള്ളി കമ്മിറ്റി ഭാരവാഹികൾ. ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ എംജി നഗറിൽ സിഐആർഎച്ച്എസ്എസ് പള്ളിയാണ് ഗ്രാമപഞ്ചായത്തിന്റെ ദുരിതാശ്വാസ ക്യാമ്പാക്കി മാറ്റിയത്. നമസ്കാരത്തിന് അണിനിരക്കുന്ന പള്ളിയുടെ ഇരുനിലകളിലുമായി സംവിധാനിച്ച ക്യാമ്പിൽ ജാതി മത ലിംഗ ഭേദമില്ലാതെ സൗഹൃദത്തിന്റെയും കരുതലിന്റെയും ഐക്യപ്പെടലിന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ശാരുതിയുടെയും സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ ഉൾപ്പെടെയുള്ള മെമ്പർമാരുടെയും നേതൃത്വത്തിൽ വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. പരസ്പര സംശയവും അസഹിഷ്ണുതയും ഉയർത്തി വിടുന്ന ഭയപ്പാടിന്റെ അന്തരീക്ഷത്തിൽ പ്രത്യാശയുടെ കിരണങ്ങൾ പ്രകാശിപ്പിക്കുന്ന ഒളവണ്ണയിലെ ചുവടുവെപ്പ് നൽകുന്ന സന്ദേശം പകർന്നു നൽകിയ സന്തോഷത്തിന്റെ അടയാളങ്ങൾ ക്യാമ്പിലെ അന്തേവാസികളുടെയും സന്ദർശകരുടെയും മുഖങ്ങളിൽ തെളിഞ്ഞു നിന്നു. നമസ്കാരത്തിന് അംഗശുദ്ധി വരുത്താൻ നിർമ്മിച്ച ഹൗളിൻ്റെ (ജലസംഭരണി) കരയിലും മുകളിലുമായി നിരത്തിവെച്ച പാത്രങ്ങളും പച്ചക്കറികളും കൗതുകക്കാഴ്ചയായി. പള്ളിയുടെ ചുമരിനോട് ചേർന്ന് ഷീറ്റിട്ട ഭാഗത്ത് ഭക്ഷണമൊരുക്കുന്ന സ്ത്രീകളും നമസ്കാര മുറിയിൽ പരിശോധന നടത്തിവരുന്ന ഡോക്ടർമാർ അടങ്ങിയ മെഡിക്കൽ സംഘവും അകത്തെ മുറിയുടെ വശങ്ങളിലായി നിരത്തിയിട്ട കട്ടിലുകളിൽ വിശ്രമിക്കുന്ന വൃദ്ധരും ചേർന്ന് തീർത്ത സൗഹൃദാന്തരീക്ഷം പ്രതീക്ഷ വറ്റാത്ത ഭാവിയിലേക്കുള്ള ചൂണ്ടുപലകയായാണ് ഏവർക്കും അനുഭവപ്പെടുക. ക്യാമ്പ് സന്ദർശിച്ച പി.ടി.എ റഹീം എംഎൽഎ പള്ളി കമ്മിറ്റി ഭാരവാഹികളെയും ക്യാമ്പിന്റെ സംഘാടകരെയും അഭിനന്ദിക്കുകയും ക്യാമ്പിലെ അന്തേവാസികളുമായി സൗഹൃദം പങ്കിടുകയും ചെയ്തു.
Follow us on :
Tags:
More in Related News
Please select your location.