Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കം ഉദയനാപുരത്തെ പക്ഷിപ്പനി; ഫാമുകളിലെ കോഴികളെ നശിപ്പിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു.

16 Apr 2026 13:40 IST

santhosh sharma.v

Share News :

വൈക്കം: പക്ഷിപ്പനി ബാധിച്ച ഉദയനാപുരം ശ്രീനാരായണപുരത്തെ രണ്ടു ഫാമുകളിലെ കോഴികളെ നശിപ്പിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. സുരക്ഷാ സംവിധാനങ്ങളുമായി രണ്ട് ഗ്രൂപ്പുകൾ തിരിഞ്ഞാണ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള സന്നദ്ധ പ്രവർത്തകർ പക്ഷികളുടെ കള്ളിംഗ് ആരംഭിച്ചത്. രോഗബാധ കണ്ടെത്തിയ കോഴിഫാമിലെയും സമീപത്തെ മറ്റൊരു ഫാമിലുമായുള്ള മുട്ടക്കോഴികളെയും ഇറച്ചി കോഴികളെയുമാണ് നശിപ്പിക്കുന്നത്. മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരുടെയും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിലാണ് കള്ളിംഗ് നടപടികൾ നടക്കുന്നത്. കഴിഞ്ഞ ശനിയാഴ്‌ചയാണ് ഉദയനാപുരം പുത്തൻകരി പി.ഡി. ജോണിന്റെ ഉടമസ്ഥതയിലുള്ള ഫാമിൽ പക്ഷിപ്പനി സ്ഥിരീകരിച്ചത്. ഇവിടെയുണ്ടായിരുന്ന 6000 കോഴികളിൽ 4500 ലധികം കോഴികൾ പക്ഷിപ്പനി ബാധിച്ച് ചത്തിരുന്നു. ബാക്കിയായ കോഴികളെയാണ് ഇവിടെ നശിപ്പിക്കുന്നത്. എന്നാൽ മാനദണ്ഡപ്രകാരം പക്ഷിപ്പനി സ്ഥിരീകരിച്ച ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പക്ഷികളെയാണ് കൊന്നൊടുക്കേണ്ടത്. പുറത്തുനിന്ന് നിയന്ത്രിത മേഖലയായ ഇവിടേക്ക് പക്ഷികളെയും പക്ഷി ഉൽപ്പങ്ങളും കൊണ്ടുവരുന്നതും പുറത്തേക്ക് കൊണ്ടുപോകുന്നതും ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിരോധിച്ചിട്ടുണ്ട്. എന്നാൽ പക്ഷികളെ നശിപ്പിക്കുന്ന നടപടി ആറ് ദിവസം താമസിച്ചതിനാൽ പ്രദേശത്തെ പല കോഴി ഫാമുകളിലെയും കോഴികളെ ഇതിനോടകം ഉടമസ്ഥർ മാറ്റിയതായി പ്രദേശവാസികൾ പറഞ്ഞു. ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. മനോജ് കുമാർ, ചീഫ് വെറ്റനറി ഓഫീസർ ഡോക്ടർ ഡന്നീസ് തോമസ്, പഞ്ചായത്ത് മെഡിക്കൽ ഓഫീസർ ഡോക്ടർ അലക്സ് തോമസ്, പഞ്ചായത്ത് വെറ്റനറി ഓഫീസർ ഡോക്ടർ ധന്യാ രാജൻ എന്നിവരുടെ മേൽനോട്ടത്തിലാണ് കള്ളിംഗ് നടക്കുന്നത്.

Follow us on :

More in Related News