Tue Dec 12, 2023 10:56 PM 1ST
Location
Sign In
03 Apr 2025 20:24 IST
Share News :
കടുത്തുരുത്തി: സായാഹ്‌നക്കാഴ്ചകൾ കണ്ടു ഫ്‌ളോട്ടിങ് പാലത്തിലൂടെ നടത്തം, ശുദ്ധജലം നിറഞ്ഞ ജലാശയത്തിലൂടെ കയാക്കിങ്, ചൂടുഭക്ഷണം കഴിച്ചു കുടുംബവും സൗഹൃദങ്ങളുമായി ഇത്തിരിനേരം, പടിഞ്ഞാറൻ മേഖലയുടെ സൗന്ദര്യം നുകർന്ന് ഉല്ലസിക്കാനുള്ള അവസരവുമായി വലിയമട വാട്ടർ പാർക്ക് തിങ്കളാഴ്ച മുതൽ സന്ദർശകർക്കു തുറന്നുകൊടുക്കും.
4.85 കോടി രൂപ മുടക്കിയാണ് സംസ്ഥാന വിനോദസഞ്ചാര വകുപ്പ് അയ്മാനം ഗ്രാമപഞ്ചായത്തിൽ വലിയമട വാട്ടർ പാർക്ക് പൂർത്തികരിച്ചത്. ഏപ്രിൽ ഏഴിന് വൈകിട്ട് 6.30ന് സഹകരണ- തുറമുഖ- ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ പൊതുജനങ്ങൾക്കായി പാർക്കു തുറന്നുകൊടുക്കും.
അയ്മനം ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള അഞ്ചരഏക്കർ വിസ്തൃതിയുള്ള വലിയമട കുളം നവീകരിച്ചാണ് വാട്ടർ ഫ്രണ്ട് ടൂറിസം പദ്ധതി നടപ്പാക്കിയത്.
കളർ മ്യൂസിക് വാട്ടർ ഫൗണ്ടൻ, ഫ്‌ളോട്ടിങ്ങ് റെസ്റ്റോറന്റ്, ഫ്ളോട്ടിങ്ങ് വാക് വേ, പെഡൽ ബോട്ടിംഗ്, ഫിഷിംഗ്, കുട്ടികൾക്കുള്ള കളിയിടം, പൂന്തോട്ടം, പക്ഷി നിരീക്ഷണം, മ്യൂസിക് ഷോകൾ തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്. രാത്രി 11 വരെ പാർക്കിൽ പ്രവേശനം ഉണ്ടായിരിക്കും.
നഗരത്തിരക്കിൽ നിന്നു മാറി രാത്രിജീവിതം ആസ്വദിക്കാനും പ്രദേശിക രുചി ഭേദങ്ങൾ ആസ്വദിക്കാനും പറ്റിയ ഇടം എന്നനിലയിലാണ് വാട്ടർ ടൂറിസം പാർക്ക് സവിശേഷമാകുന്നത്. ലോക ടൂറിസം ഭൂപടത്തിൽ ഇടം നേടിയ കുമരകത്തിന്റെ സമീപ പ്രദേശമായതിനാൽ തദ്ദേശ വിനോദസഞ്ചാരികളെപ്പോലെ തന്നെ കുമരകത്ത് എത്തുന്ന വിദേശ സഞ്ചാരികളേയും വലിയമടയിലേക്ക് ആകർഷിക്കാനാകുമെന്ന് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ സെക്രട്ടറി ആതിര സണ്ണി പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.