Tue Dec 12, 2023 10:56 PM 1ST
Location
Sign In
19 Apr 2025 14:49 IST
Share News :
വൈക്കം: ഇന്ത്യയിലെ നവോത്ഥാന ചരിത്രത്തിലെ ഒരു നാഴികക്കല്ലായ വൈക്കം സത്യഗ്രഹ സമരത്തിന്റെ സവിശേഷത രാജ്യത്തെ നിരവധി പോരാട്ടങ്ങള്‍ക്ക് ഊര്‍ജം പകര്‍ന്നുവെന്ന് സിപിഎം ജനറല്‍ സെക്രട്ടറി എം.എ ബേബി. അഖിലേന്ത്യ സമാധാന ഐക്യദാര്‍ഢ്യസമിതി (ഐപ്‌സോ) സംസ്ഥാന കണ്‍വന്‍ഷനും വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷവും വൈക്കത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരായ ദേശീയ സ്വാതന്ത്ര്യസമരത്തിന്റെ കൂടി ഭാഗമായിരുന്നു വൈക്കം സത്യഗ്രഹം. കോണ്‍ഗ്രസിന്റെ കാക്കിനട സമ്മേളനമാണ് ഇതുസംബന്ധിച്ച രാഷ്ട്രീയ തീരുമാനം കൈക്കൊണ്ടത്. ശ്രീനാരായണ ഗുരുവിന്റെ അംഗീകാരത്തോടെയാണ് ടി.കെ മാധവന്‍ കാക്കിനട കോണ്‍ഗ്രസ് സമ്മേളനത്തില്‍ വൈക്കം സത്യഗ്രഹത്തിന്റെ വിഷയം ഉന്നയിച്ചത്. അയിത്താചരണം ദേവഹിതത്തിന് എതിരായിരുന്നു എന്ന വിശ്വാസക്കാരനായിരുന്നു മഹാത്മഗാന്ധി. ഇന്ത്യന്‍ നവോത്ഥാന പോരാട്ടത്തിലെ വലിയൊരു സമരപരീക്ഷണമായിരുന്നു വൈക്കം സത്യഗ്രഹം. സമൂഹത്തെ നവീകരിക്കുന്നതിന് അത് വഴിത്തിരിവായി. വ്യത്യസ്ത മതജാതി വിഭാഗങ്ങളില്‍പെട്ടവര്‍ ഈ സമരത്തില്‍ പങ്കാളികളായി. എന്നാല്‍ ഇന്ന് ഇണ്ടംതുരുത്തി മനയില്‍ മഹാത്മഗാന്ധിയെ പുറത്തിരുത്തിയ മനോഭാവക്കാരാണ് കേന്ദ്രം ഭരിക്കുന്നത്. വിഷലിപ്തമായ ആപല്‍കരമായ വര്‍ഗീയ ശക്തികള്‍ക്കും അവരുടെ മുഖ്യസംഘാടകരായ ആര്‍എസ്എസിനും എതിരായ പോരാട്ടം ശക്തിപ്പെടുത്തലാണ് നമ്മുടെ മുഖ്യചുമതല എന്നും എം.എ ബേബി അഭിപ്രായപ്പെട്ടു. മുന്‍മന്ത്രി മുല്ലക്കര രത്‌നാകരന്‍ വിഷയാവതരണം നടത്തി.
വൈക്കം ഇണ്ടംതുരുത്തി മനയിലെ സി.കെ വിശ്വനാഥന്‍ സ്മാരക ഹാളില്‍ നടന്ന സമ്മേളനത്തില്‍ ഐപ്‌സോ ജനറല്‍ സെക്രട്ടറി അഡ്വ. വി.ബി ബിനു അധ്യക്ഷത വഹിച്ചു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ മുഖ്യപ്രഭാഷണം നടത്തി. സി.കെ ആശ എംഎല്‍എ, സി.ആര്‍ ജോസ് പ്രകാശ്, അഡ്വ. കെ. അനില്‍കുമാര്‍, സി.പി നാരായണന്‍, ഡോ. പി.കെ ജനാര്‍ദ്ദനകുറുപ്പ്, ഇ. വേലായുധന്‍, അഡ്വ. എം.എ ഫ്രാന്‍സിസ്, ബൈജു വയലത്ത്, ഡോ. സി. ഉദയകല തുടങ്ങിയവർ പ്രസംഗിച്ചു.
Follow us on :
Tags:
More in Related News
Please select your location.