Tue Dec 12, 2023 10:56 PM 1ST
Location
Sign In
26 Jun 2025 22:22 IST
Share News :
തലയോലപ്പറമ്പ്: വൈദ്യുതി ബില്ല് കുടിശിഖയെ തുടർന്ന്തലയോലപ്പറമ്പ് ഗവൺമെൻ്റ് ജൂനിയർ ഹെൽത്ത് നേഴ്സ് ട്രെയിനിംഗ് സെൻ്ററിലെ വൈദ്യുതി കെഎസ്ഇബി അധികൃതർ വിച്ഛേദിച്ചു. ഹോസ്റ്റലിലും ട്രെയിനിംഗ് സെൻ്ററിലും വെള്ളവും വെളിച്ചവുമില്ലാതെ 2 ദിവസമായി വിദ്യാർഥികൾ വലഞ്ഞു.രണ്ട് ബാച്ചുകളിലായി 50 ഓളം പെൺകുട്ടികളാണ് ഇവിടെ പഠിക്കുന്നത്. ചൊവ്വാഴ്ച രാവിലെ 10 മണിയോടെയാണ് 68,200 രൂപ കുടിശിഖ ഉണ്ടെന്ന് കാട്ടി തലയോലപ്പറമ്പ് കെ എസ് ഇ ബി അധികൃതർ എത്തി ഇവിടത്തെ വൈദ്യുതി വിച്ഛേദിച്ചത്. തുടർന്ന് സർക്കാർ അനുവദിച്ച 39,000 രൂപ കെ എസ് ഇ ബിക്ക് ട്രാൻസ്ഫർ ചെയ്ത് നൽകാമെന്ന് ഹെൽത്ത് അധികൃതർ പറഞ്ഞെങ്കിലും മുഴുവൻ തുകയും അടച്ചാൽ മാത്രമെ വൈദ്യുതി പുനഃസ്ഥാപിക്കു എന്ന നിലപാട് വൈദ്യുതി വകുപ്പ് അധികൃതർ സ്വീകരിക്കുകയായിരുന്നു. ഇതെ തുടർന്ന് രണ്ട് ദിവസമായി വൈദ്യുതി നിലച്ചതോടെ ദൂരെ സ്ഥലങ്ങളിൽ നിന്നും എത്തി ട്രെയിനിംഗ് സെൻ്ററിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ഹോസ്റ്റലിൽ താമസിച്ച് പഠിക്കുന്ന നിരവധി വിദ്യാർഥികൾ വെള്ളവും വെളിച്ചവുമില്ലാതെ ദുരിതത്തിലായി. വൈദ്യുതി ഇല്ലാത്തതിനെ തുടർന്ന് വ്യാഴാഴ്ച വിദ്യാർഥികളെ വീടുകളിലേക്ക് പറഞ്ഞയച്ചു. അതെ സമയം വൈദ്യുതി ബില്ല് സാങ്ഷനായി വരുന്ന മുറയ്ക്കാണ് അടയ്ക്കാറുള്ളതെന്നും മൂന്ന്, നാല് മാസങ്ങൾ കൂടുമ്പോഴാണ് ഇതിനുള്ള തുക വരുന്നതെന്നും രണ്ട് ലക്ഷത്തിലധികം രൂപ കുടിശിഖ ഉള്ളപ്പോൾ പോലും വൈദ്യുതി വിച്ഛേദിച്ചിരുന്നില്ലെന്നും നേഴ്സിംഗ് സെൻ്റർ പ്രിൻസിപ്പാൾ പറഞ്ഞു. കുടിശിഖയുള്ള മുഴുവൻ പേരുടെയും വൈദ്യുതി വിച്ഛേദിക്കുകയാണെന്നും പൂർണ്ണമായും തുക അടച്ചാൽ മാത്രമെ പുന:സ്ഥാപിച്ച് നൽകുകയുള്ളുവെന്നും വൈദ്യുതി വകുപ്പ് അധികൃതർ പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.