Tue Dec 12, 2023 10:56 PM 1ST
Location
Sign In
03 May 2025 22:28 IST
Share News :
മുക്കം: ഇ.എൻ അബ്ദുല്ല മൗലവിയുടെ വിയോഗം നാടിനും പണ്ഡിത ലോകത്തിനും തീരാനഷ്ടമാണ്. സൗമ്യതയും, ലാളിത്യവും നിഷ്കളങ്കതയും തുളുമ്പുന്ന സമീപനം സ്വീകരിച്ച് മുതിർന്നവർക്കും, യുവാക്കൾക്കും, പ്രത്യേകിച്ച് കൊച്ചു കുട്ടികൾക്കും പോലും ധാരാളം നന്മകൾ സമ്മാനിച്ച് മറക്കാനാവാത്ത അനുഭവങ്ങൾ നൽകിയാണ് അല്ലാഹുവിങ്കലേക്ക് യാത്രയായത്. അവസാനമായി ഹജ്ജിന് പോകുന്നവർക്ക് ഒതയമംഗലം മഹല്ല് പള്ളിയിൽ നടന്ന യാത്രയപ്പ് യോഗ ത്തിൽ സാര സമ്പൂർണ്ണമായ ഉപദേശ പ്രഭാഷണം നൽകിയാണ് അദ്ദേഹംനമ്മോട് വിട പറഞ്ഞിരിക്കുന്നത്. പ്രഭാഷണത്തിന് ശേഷം ഒരോരുത്തരോട് സലാം പറഞ്ഞ് പുഞ്ചിരിയോടെ പള്ളിയിൽ നിന്ന് നീങ്ങുമ്പോഴും യാത്ര ചോദിക്കുകയാണന്ന് ഒരിക്കലും കരുതിയിരുന്നില്ല. കേരളത്തിലെ പ്രമുഖ ഇസ്ലാമിക പണ്ഡിതനും പ്രഭാഷകനും സാമൂഹ്യ പരിഷ്കർത്താവുമായിരുന്ന ഇ.എൻ. അബ്ദുല്ല മൗലവി ജീവിത ദൗത്യം അക്ഷരാർഥത്തിൽ പൂർത്തിയാക്കി കാരുണ്യവാനായ നാഥനിലേക്ക് മടങ്ങി .കണ്ണൂരിലും സൗദിയിലും ആയിരങ്ങളെ വിജ്ഞാനത്തിലേക്ക് നയിച്ച ഗുരു വര്യനാണ് അദ്ദേഹത്തിന് സ്വർഗ്ഗം നൽകി അനുഗ്രഹിക്കു മാറകട്ടെ.കോഴിക്കോട് ജില്ലയിലെ ചെറുവാടിയിൽ 1948-ൽ ജനിച്ച അദ്ദേഹം, ഇസ്ലാമിക വിജ്ഞാനത്തിനും പ്രചാരണത്തിനും ജീവിതം സമർപ്പിച്ചു. അദ്ദേഹത്തിന്റെ പിതാവ് എഴിമല ഇ.എൻ. അഹമ്മദ് മുസ്‌ലിയാർ, പ്രശസ്ത പണ്ഡിതനായിരുന്നു.
ഇ.എൻ തന്റെ പ്രാഥമിക വിദ്യാഭ്യാസം പിതാവിൽ നിന്നാണ് നേടിയത്. പിന്നീട് വാഴക്കാട് ദാറുൽ ഉലൂം, പട്ടിക്കാട് ജാമിഅ നൂരിയ, ഫാറൂഖ് റൗദത്തുൽ ഉലൂം തുടങ്ങിയ പ്രശസ്ത സ്ഥാപനങ്ങളിൽ നിന്ന് ഇസ്ലാമിക പഠനം പൂർത്തിയാക്കി. ഖുർആൻ മനഃപാഠമാക്കിയ അദ്ദേഹം, ഹദീസ്, ഫിഖ്‌ഹ്, തഫ്‌സീർ തുടങ്ങിയ മേഖലകളിൽ ആഴത്തിലുള്ള പാണ്ഡിത്യം നേടി.
ചെറുവാടി മസ്ജിദുൽ ഹുദയുടെ ഇമാമും ഖത്തീബുമായിരുന്ന ഇ.എൻ ഇസ്ലാമിന്റെ ശരിയായ സന്ദേശം ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ മികവ് പുലർത്തി. ഇസ്ലാമിക വിഷയങ്ങളെ ലളിതമായി വിശദീകരിച്ച് നടത്തിയ ഖുതുബകളും ക്ലാസുകളും കേരള ത്തിലും ഗൾഫിലും വിശ്വാസികൾക്കിടയിൽ വലിയ സ്വാധീനം ചെലുത്തി. അദ്ദേഹത്തിന്റെ പ്രഭാഷണങ്ങൾ ആത്മീയവും ബൗദ്ധികവുമായ ഉണർവ് നൽകുന്നതായിരുന്നു, ഇത് യുവാക്കളെ പ്രത്യേകിച്ച് ആകർഷിച്ചു.
സമൂഹത്തിൻ്റെ കെട്ടുറപ്പിനും പുനർനിർ മാണത്തിനും അദ്ദേഹം ഊന്നൽ നൽകിയായിരുന്നു അദ്ദേഹത്തിൻ്റെ പ്രവർത്തനം . മതതീവ്രവാദത്തിനെതിരെയും അന്ധവിശ്വാസങ്ങൾക്കെതിരെയും ശക്തമായ നിലപാട് സ്വീകരിച്ച അദ്ദേഹം, ഇസ്ലാമിന്റെ സമാധാനപരവും മനുഷ്യസ്നേഹപരവുമായ മുഖം ഉയർത്തിക്കാട്ടി. കേരളത്തിലെ മുസ്ലിം സമുദായത്തിന്റെ വിദ്യാഭ്യാസപരവും സാമൂഹികവുമായ ഉന്നമനത്തിനായി അദ്ദേഹം നിരന്തരം പ്രവർത്തിച്ചു.
പണ്ഡിതന്മാരുടെ പാരമ്പര്യം പിന്തുടരുന്നതായിരുന്നു അദ്ദേഹത്തിന്റെ കുടുംബവും സഹോദരന്മാരായ ഇ.എൻ. മുഹമ്മദ് മൗലവി ഉൾപ്പെടെ പ്രശസ്ത ഇസ്ലാമിക പണ്ഡിതന്മാരാണ്. അദ്ദേഹത്തിന്റെ ശിഷ്യന്മാരും അനുയായികളും ഇന്നും അദ്ദേഹത്തിന്റെ പ്രസംഗ ശൈലിയും രീതിയും മുറുകെ പിടിക്കുന്നു.
ഇ എന്നിൻ്റെ വിയോഗം കേരളത്തിലെ മുസ്ലിം സമൂഹത്തിനും ഇസ്ലാമിക പ്രസ്ഥാനത്തിനും വലിയ നഷ്ടമാണ്.എന്നാൽ, അദ്ദേഹത്തിന്റെ പ്രഭാഷണങ്ങൾ ഇപ്പോഴും കാതുകളിൽ മുഴങ്ങുക വഴി എക്കാലത്തും ജനമനസ്സുകളിൽ ജീവിക്കും .
ഇസ്ലാമിന്റെ യഥാർത്ഥ ആത്മാവ് പകർന്നു നൽകിയ ഇ.എൻ. അബ്ദുല്ല മൗലവി, കേരളത്തിന്റെ ഇസ്ലാമിക പൈതൃകത്തിൽ എന്നും ഓർമിക്കപ്പെടുന്ന മഹദ് വ്യക്തിത്വമാണ്.
ഇ എന്നിൻ്റെ ജീവിതം വിജ്ഞാനത്തിന്റെയും സമൂഹത്തിലെ ഇടപെടലുകളു ടേയും പ്രവർത്തൻ്റേയും സമന്വയമായിരുന്നു. പണ്ഡിതനായിരുന്നതിനൊപ്പം, സമൂഹത്തിന്റെ ഹൃദയത്തിൽ ഇടംനേടിയ നേതാവുമായിരുന്നു. അദ്ദേഹത്തെ കുറിച്ചുള്ള ഓർമകൾ ഇസ്ലാമിന്റെ സന്ദേശം പ്രചരിപ്പിക്കാനും സമൂഹത്തെ ഒന്നിപ്പിക്കാനും പ്രചോദനമേകുന്നു. സർവ്വശക്തൻ സ്വർഗ്ഗം നൽകി അനുഗ്രഹിക്കുമാറ കട്ടെ.
Follow us on :
Tags:
More in Related News
Please select your location.