Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വെള്ളപ്പൊക്കദുരിതമനുഭവിക്കുന്ന പ്രദേശങ്ങളും ദുരിതാശ്വാസ ക്യാമ്പുകളും മന്ത്രി സന്ദർശിച്ചു

31 May 2025 20:55 IST

SUNITHA MEGAS

Share News :


കടുത്തുരുത്തി: കനത്ത മഴയേത്തുടർന്ന് ജില്ലയുടെ പടിഞ്ഞാറൻ മേഖലകളിൽ തുറന്ന ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ച് സഹകരണം - -തുറമുഖം- ദേവസ്വം വകുപ്പുമന്ത്രി വി.എൻ. വാസവൻ. അയ്മനം, തിരുവാർപ്പ്, കുമരകം പഞ്ചായത്തുകളിലെ ദുരിതബാധിത പ്രദേശങ്ങളും ദുരിതാശ്വാസ ക്യാമ്പുകളുമാണ് മന്ത്രി സന്ദർശിച്ചത്.

വെള്ളം കയറി ദുരിതത്തിലായ സ്ഥലങ്ങളും കൃഷിനാശമുണ്ടായ പ്രദേശങ്ങളും ജില്ലാ കളക്ടർ ജോൺ വി. സാമുവലിനും ജന പ്രതിനിധികൾക്കുമൊപ്പം സന്ദർശിച്ചു.

ക്യാമ്പുകളിൽ കഴിയുന്ന ദുരിതബാധിതർക്ക് വൈദ്യസഹായമടക്കം ലഭ്യമാക്കാൻ മന്ത്രി നിർദ്ദേശം നൽകി. ക്യാമ്പിൽ കഴിയുന്നവരോട് സംസാരിച്ചു.

ഭക്ഷണം ഒരുക്കുന്നതിനുള്ള സൗകര്യങ്ങൾ എല്ലാ ക്യാമ്പുകളിലും പ്രത്യേകം വിലയിരുത്തി.

അയ്മനം പി. ജോൺ മെമ്മോറിയൽ ഇംഗ്ലീഷ് സ്‌കൂളിലായിരുന്നു ആദ്യ സന്ദർശനം. 27 കുടുംബങ്ങളിൽ നിന്നുള്ള 47 പേരാണ് ഇവിടുത്തെ ക്യാമ്പിലുള്ളത്.

ഒളശ്ശ സി.എം.എസ്. എൽ. പി. സ്‌കൂളിലെ ക്യാമ്പിലെത്തിയ മന്ത്രി ഡോക്ടർ എത്തിയിരുന്നോ എന്നതടക്കം ആരോഗ്യകാര്യങ്ങൾ ക്യാമ്പിലുള്ളവരോട് ചോദിച്ചു. 13 കുടുംബങ്ങളിൽ നിന്നുള്ള 28 ആളുകളാണിവിടെയുള്ളത്.

പരിപ്പ് ഹൈസ്‌കൂളിലെ ക്യാമ്പിൽ 13 കുടുംബങ്ങളിൽ നിന്നുള്ള 35 പേരാണുള്ളത്.

തിരുവാർപ്പ് പഞ്ചായത്തിലെ ചെങ്ങളം സൗത്ത് സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളി പാരിഷ് ഹാളിൽ പ്രവർത്തിക്കുന്ന ക്യാമ്പിലെത്തിയ മന്ത്രി കുട്ടികളടക്കമുള്ളവരുമായി ക്യാമ്പിലെ സൗകര്യങ്ങളേക്കുറിച്ച് സംസാരിച്ചു. എട്ട് കുടുംബങ്ങളിൽ നിന്നുള്ള 31 പേരാണ് ഇവിടെയുള്ളത്.

ചെങ്ങളം സൗത്ത് സെന്റ് ജോസഫ്‌സ് എൽ.പി. സ്‌കൂളിലെ ക്യാമ്പിൽ പ്രായാധിക്യത്തേത്തുടർന്ന് കിടപ്പിലായ 86കാരി സാറാമ്മയെ മന്ത്രി ആശ്വസിപ്പിച്ചു. 15 കുടുംബങ്ങളിലെ 40 പേർ ഈ ക്യാമ്പിലുണ്ട്.

ചെങ്ങളം സൗത്ത് ഗവ. ഹൈസ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ചു. അരമണിക്കൂറിലേറെ ഇവിടെ ചെലവഴിച്ചു. 15 കുടുംബങ്ങളിലെ 39 പേർ ഇവിടുത്തെ ദുരിതാശ്വാസ ക്യാമ്പിലുണ്ട്.

കുമരകം ഗ്രാമപഞ്ചായത്തിലെ എ.ബി. എം. ഗവ. യു.പി. സ്‌കൂൾ, കുമരകം ജി.വി.എച്ച്.എസ്.എസ്. എന്നിവിടങ്ങളിലും മന്ത്രി സന്ദർശനം നടത്തി. എ.ബി.എം. സ്‌കൂളിൽ എട്ടു കുടുംബങ്ങളിൽ നിന്നുള്ള 22 പേരും ജി.വി.എച്ച്.എസ്.എസിൽ എട്ടു കുടുംബങ്ങളിൽ നിന്നുള്ള 28 പേരുമാണുള്ളത്.

 വിവിധ പഞ്ചായത്തുകളിലെ ജനപ്രതിനിധികളും ജില്ലാ ഇൻഫർമേഷൻ ഓഫീസർ എ. അരുൺ കുമാറും മന്ത്രിയ്‌ക്കൊപ്പമുണ്ടായിരുന്നു. അയ്മനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജി രാജേഷ്, വൈസ് പ്രസിഡന്റ് മനോജ് കരീമഠം, അംഗം ബിജു മാന്താറ്റിൽ, തിരുവാർപ്പ് പഞ്ചായത്ത് പ്രസിഡന്റ് ഒ.എസ്. അനീഷ് കുമാർ, അംഗങ്ങളായ കെ.ആർ. അജയ്, റൂബി ചാക്കോ, കുമരകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ധന്യ സാബു,വൈസ് പ്രസിഡന്റ് ആർഷാബൈജു, അംഗങ്ങളായ സ്മിത സുനിൽ, മായാ സുരേഷ്, വി.കെ. ജോഷി, പി. എസ്. അനീഷ് , വി.സി. അഭിലാഷ്, രശ്മികല, കോട്ടയം തഹസിൽദാരുടെ ചുമതലയുള്ള സാജൻ സി. വർഗീസ് , ജില്ലാ സഹകരണ ആശുപത്രി വൈസ് പ്രസിഡന്റ് കെ.എൻ. വേണുഗോപാൽ തുടങ്ങിയവരും വിവിധ സ്ഥലങ്ങളിൽ മന്ത്രിയോടൊപ്പം ക്യാമ്പുകൾ സന്ദർശിച്ചു.

ദുരിതാശ്വാസ ക്യാമ്പുകളിൽ അടിസ്ഥാന സൗകര്യങ്ങളൊരുക്കി -മന്ത്രി

ദുരിതാശ്വാസ ക്യാമ്പുകളിൽ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. പടിഞ്ഞാറൻ മേഖലയിലെ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭക്ഷണം, മരുന്ന് തുടങ്ങി എല്ലാ അടിസ്ഥാനാവശ്യങ്ങളും ഒരുക്കിയിട്ടുണ്ട്. ആംബുലൻസ് സൗകര്യം വേണ്ടി വന്നാൽ ഉപയോഗിക്കാനായി സജ്ജമാക്കിയിട്ടുണ്ട്. എല്ലാ സഹായങ്ങളുമായി ജില്ലാ ഭരണകൂടവും ജനപ്രതിനിധികളും ദുരിതബാധിതർക്കൊപ്പമുണ്ടെന്നും മന്ത്രി പറഞ്ഞു. കെ.എസ്.ഇ.ബി., അഗ്‌നിരക്ഷാസേന, പോലീസ് തുടങ്ങിയ വകുപ്പുകളുടെ സേവനവും മുഴുവൻ സമയവും ജനങ്ങൾക്ക് ഉറപ്പാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ജില്ലയിൽ 58 ദുരിതാശ്വാസ ക്യാമ്പുകൾ;

489 കുടുംബങ്ങൾ സുരക്ഷിത കേന്ദ്രങ്ങളിൽ

കനത്തമഴ, വെള്ളപ്പൊക്കം എന്നിവയെത്തുടർന്ന് ജില്ലയിൽ 489 കുടുംബങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. ജില്ലയിൽ 58 ദുരിതാശ്വാസ ക്യാമ്പുകളാണ് പ്രവർത്തിക്കുന്നത്. കോട്ടയം താലൂക്കിലാണ് കൂടുതൽ ക്യാമ്പുകളുള്ളത്, 42. ചങ്ങനാശേരി 11, വൈക്കം 5 എന്നിങ്ങനെയാണ് മറ്റു താലൂക്കുകളിലെ ക്യാമ്പുകളുടെ എണ്ണം. 1527 പേരാണ് ക്യാമ്പുകളിലുള്ളത്. 665 സ്ത്രീകളും 586 പുരുഷന്മാരും 26 കുട്ടികളുമുണ്ട്.



Follow us on :

More in Related News